പാലാ നഗരസഭാധ്യക്ഷയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തുടർച്ചയായ ദിവസങ്ങളിൽ കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർത്തിരിക്കുകയാണ്. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് കൗൺസിൽ സമ്മേളിക്കുക. നഗരസഭയുടെ ചരിത്രത്തിൽത്തന്നെ അപൂർവ്വമായ ഈ നീക്കത്തെ 'കൗൺസിൽ വാരം' എന്ന് പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
വരുന്ന 21-ാം തീയതിയാണ് നഗരസഭാധ്യക്ഷയ്‌ക്കെതിരെയുള്ള ഇടതുപക്ഷ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യുവാനാണ് കൗൺസിലിൽ അജണ്ട നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ ദിനം (ചൊവ്വാഴ്ച): അധ്യക്ഷയുടെ മുറിയിൽ നിന്നും ഫയൽ നഷ്ടപ്പെട്ട സംഭവം, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യും.
15-ാം തീയതി: കൊട്ടാരമറ്റത്ത് ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കും.
16-ാം തീയതി: കൗൺസിൽ യോഗത്തിൽ പാലാ ജനറൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ച നടക്കും.
17-ാം തീയതി: മാർക്കറ്റ് ഭാഗത്തെ തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മരം മുറി മാറ്റുന്നത് സംബന്ധിച്ച വിഷയം പരിഗണനയ്‌ക്കെടുക്കും.
കൗൺസിൽ യോഗത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാത്തവരാണ് തുടർച്ചയായ ദിവസങ്ങളിൽ യോഗം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ കുറ്റപ്പെടുത്തി.
ഇപ്പോൾ പരിഗണിക്കുന്ന വിഷയങ്ങൾ ഒരൊറ്റ കൗൺസിലിൽ അജണ്ടയായി വെക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും, ഓരോ അജണ്ട വെച്ച് തുടർച്ചയായി നാലുദിവസം യോഗം വിളിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



