പാലാ നഗരസഭ ഭരണസമിതിയിലെ തർക്കങ്ങൾ രൂക്ഷമായതോടെ യുഡിഎഫ് യോഗം ഇന്ന് വൈകിട്ട് നടന്നേക്കും . പ്രശ്നപരിഹാരത്തിനായി യോഗം ചേരണമെന്ന് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെയാകും യോഗം. മാണി സി കാപ്പൻ എംഎൽഎയും യോഗത്തിൽ പങ്കെടുക്കും.
ഓട്ടോറിക്ഷ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർലമെൻററി യോഗത്തിലെ കയ്യാങ്കളിയിലേക്കും ഫയൽ മോഷണം കേസിലേക്കും വഴി വച്ചത്. ചെയർപേഴ്സന്റെ ചേമ്പറിൽ അനുമതിയില്ലാതെ കടന്നു കയറിയതായും ഫയലും വാച്ചും നഷ്ടപ്പെട്ടതായും ചെയർപേഴ്‌സന്റെ പരാതിയിൽ പറയുന്നു. പോലീസുകാർക്കൊപ്പം ഉണ്ടായിരുന്ന കൗൺസിലർ ബിജു മാത്യൂസിനെയാണ് പരാതി ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണം ആണിതെന്നും ചേമ്പറിൽ കയറിയത് മുതലുള്ള വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കൽ ഉണ്ടെന്നും ബിജുവും പറയുന്നു.
യുഡിഎഫ് വിളിച്ച യോഗത്തിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന. അവിശ്വാസത്തിലേക്ക് മറ്റോ പോകാനുള്ള സാധ്യത വിരളമാണെന്ന് നേതാക്കൾ പറയുന്നു. അതേസമയം ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നേതൃത്വം ഇടപെടാൻ വൈകുന്നതായും ആക്ഷേപമുണ്ട്. പ്രശ്നങ്ങൾ പരമാവധി വർഷമായി കഴിഞ്ഞ ശേഷമാണ് ഇടപെടലുകൾ ഉണ്ടാകുന്നത് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



