ജനറൽ ആശുപത്രിക്ക് 3.5 കോടിയുടെ ബൃഹത് പദ്ധതിയുമായി മാണി സി. കാപ്പൻ എം.എൽ.എ



പാലാ ജനറൽ ആശുപത്രിയുടെ നവീകരണത്തിനായി 3.5 കോടി രൂപാ അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.
15 വർഷം പഴക്കമുള്ള പ്രവർത്തന രഹിതമായ 2 ലിഫ്റ്റ്കൾ മാറുന്നതിനും  96 ലക്ഷം രൂപാ മുടക്കി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.മാസം േ താറും 3 ലക്ഷം രൂപയാണ് ആശുപത്രിയുടെ വൈദ്യുത ബിൽ.  ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണത്തിനായി  2 കോടി രൂപാ കൂടി അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.

ബഡ്ജറ്റിൽ എം.എൽ.എയുടെ നിർദ്ദേശമനുസരിച്ച് നേരത്തെ ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.പി. അഭിലാഷ്, ആർ.എം. ഓ മാരായ ഡോ.  എം. അരുൺ, ഡോ. രേഷ്മ സുരേഷ് എന്നിവർ നിവേദനം നൽകിയിരുന്നു. അവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. 





നവകേരള സദസിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങൾക്കും  7 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇത് അതതു നിയോജകമണ്ഡലത്തിലെ എം.എൽ.എമാർക്ക് രണ്ട് പ്രോജക്ടുകൾക്കായി ചെലവഴിക്കാമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് 3.5 കോടി ജനറൽ ആശുപത്രിക്കും ബാക്കി 3.5 കോടി രൂപാ മേലുകാവിലെ കാഞ്ഞിരംകവലയിൽ നിന്നും ആരംഭിച്ച് കോലാനി,  വാളകം, മേച്ചാൽ വഴി ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന റോഡിനായും അനുവദിച്ചതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. രണ്ടേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് നേരത്തെ 11 കോടി ചെലവിൽ പണി പൂർത്തികരിച്ച റോഡുമായി ബി.എം.ബി. സി നിലവാരത്തിൽ ടാറിംഗ് നടത്തി ബന്ധിപ്പിക്കുന്നതു വഴി ഇലവീഴാപൂഞ്ചിറയുടെ വികസന കുതിപ്പിന് സഹായകമാകുമെന്ന് മാണി സി. കാപ്പൻ അഭിപ്രായപ്പെട്ടു. 

നവകേരള സദസ്സിലൂടെ ലഭിച്ച 7 കോടിയിൽ 6.75 കോടി രൂപ ഗാലറി നിർമ്മാണത്തിനും 25 ലക്ഷം രൂപ രാമപുരം പഞ്ചായത്തിലെ ഒരു റോഡിനുമായി ജില്ലാ കളക്ടർ ആവശ്യപെട്ടതനുസരിച്ച് കത്തു നൽകിയിരുന്നു . ഗാലറി നിർമാണത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച പണം വകമാറ്റി കുടിവെള്ള പദ്ധതിക്ക് നൽകിയെന്ന് ആക്ഷേപമുന്നയിച്ചവർ തന്നെ ഗാലറിക്കുള്ള പണം ആശുപത്രിക്കു വേണമെന്ന് നഗരസഭയിൽ പ്രമേയം അവതരിപ്പിക്കുകയും തനിക്ക് നിവേദനം നൽകുകയും ചെയ്തു. ഭരണത്തിൽ പങ്കാളിത്തമുള്ളവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെങ്കിലും നാടിന്റെ വികസനത്തിൽ രാഷ്ടിയ മില്ലാത്തതു കൊണ്ട് കൗൺസി സിലർമാരുടെ ആവശ്യവും പരിഗണിച്ചതായി മാണി സി. കാപ്പൻ അറിയിച്ചു. രാമപുരം പഞ്ചായത്തിലെ റോഡിന് മറ്റൊരു ഫണ്ടിലൂടെ 25 ലക്ഷം അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു.

മുനിസിപ്പൽ സ്റ്റഡിയത്തിലെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക് നവീകരണത്തിന് എം.എൽ.എയുടെ ബഡ്ജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏഴു കോടി രൂപാ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ ജോലികൾ ആരംഭിക്കുകയുമാണ്. 30 നു വൈകിട്ട് 4 നു കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0