ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ച് ടിപ്പറുകള്‍



റോഡാണോ ചെളിക്കുഴിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുകയാണ് ഉഴവൂര്‍-കലാമുകുളം റോഡ്.  പാറമടയില്‍ നിന്നും കല്ലുമായി ടിപ്പറുകള്‍ നിരന്തരം ഓടുന്നതുമൂലം ഈ റോഡ് തകര്‍ന്ന് ചെളിക്കുഴിയായി.  ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന പാറമടകള്‍ക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.





കാല്‍നടയാത്ര പോലും അസാധ്യമായ വിധമാണ് റോഡ് ചെളിക്കുളമായത്.  എന്തിനേറെ ഈ റോഡിലൂടെ വാഹന ഗതാഗതം പോലും ദുര്‍ഘടമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപകാലത്ത് റോഡിലെ ചെളിക്കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രികര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. സ്‌കൂള്‍ കുട്ടികള്‍ അടക്കം ധാരാളം ആളുകള്‍ കാല്‍നടയായി യാത്ര ചെയ്യുന്ന വഴിയാണിത്. ടിപ്പര്‍ ഓടുന്നതു മൂലം ഈ റോഡില്‍ കൂടി സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.  



ആറ് മീറ്റര്‍ വീതിയിലുള്ള പിഡബ്യുഡി  റോഡ് മുഴുവന്‍ തകര്‍ന്നു കിടക്കുകയാണ്. നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ ഈ വഴി കഷ്ടപ്പെട്ട് സഞ്ചരിക്കുന്നുണ്ട്.  കനത്ത മഴയില്‍ പാറമടയില്‍ നിന്നും ഒഴുകിയെത്തുന്ന രാസവസ്തുക്കളും വിഷാംശവും സമീപത്തെ കിണറുകളെ മലിനമാക്കുന്നുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു. ഖനനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങള്‍ ലഘിച്ചുകൊണ്ടാണ് ഇവിടെ ഖനനം നിര്‍ബാധം നടത്തുന്നതെന്നാണ് ആരോപണം. 



നിരവധി തവണ പരാതി ഉന്നയിച്ചിട്ടും സമരം നടത്തിയിട്ടും പഞ്ചായത്ത് ഭരണസമിതിയും അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഉന്നത സ്വാധീനം ഉള്ളതു കൊണ്ട് ജന വികാരം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0