കൈപ്പള്ളിയിലേയ്ക്ക് നല്ലൊരു റോഡിന് എത്ര നാള്‍ കാത്തിരിക്കണം.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മലയോരമേഖലയായ പൂഞ്ഞാര്‍ കൈപ്പള്ളിയിലേക്കുള്ള റോഡ് റീടാറിങ് പാതി വഴിയില്‍ നിലച്ചതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. റീടാറിങ്ങിനായി റോഡ് കുത്തിപ്പൊളിച്ച് 7 മാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. സോളിംഗ് നടത്തിയ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നിമറിഞ്ഞുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ജനകീയ പ്രതിഷേധം ശക്തമായി. 


.15 വര്‍ഷത്തിലധികം മുന്‍പ് ടാറിങ് നടത്തിയ പൂഞ്ഞാര്‍ കൈപ്പള്ളി റോഡിന് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് റീ ടാറിംഗിന് തുക അനുവദിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തെ പ്രധാന ചര്‍ച്ചാ വിഷയവും ഈ റോഡ് ആയിരുന്നു. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ കൈപ്പള്ളിയില്‍ നിര്‍മാണ ഉദ്ഘാടനം നടത്തി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും റോഡ് പൂര്‍ത്തീകരണം മാത്രം എങ്ങുമെത്തിയില്ല. 

.ചേലച്ചുവട് മുതല്‍ കൈപ്പള്ളിവരെ 2 കിലോമീറ്റര്‍ മാത്രമാണ് ടാറിംഗ് നടന്നത്. ഈ നിര്‍മാണത്തെ പറ്റി വലിയ ആക്ഷേപവും ഉയരുകയും ചെയ്തു. റോഡില്‍ ചേമ്പ് മുളച്ചെന്ന പ്രചാരണം വലിയ വാര്‍ത്തയാവുകയും ചെയ്തു. നിലവാരം കുറവാണെന്നായിരുന്നു പ്രധാന ആക്ഷേപം. നിര്‍മാണം ആരംഭിച്ചതിനൊപ്പം എസ് വളവില്‍ വലിയ കെട്ട് തകരുകയും ഇതിനായി വലിയൊരു സമയവും തുകയും ചെലവാകുകയും ചെയ്തു. 


.ഉണ്ടായിരുന്ന റോഡ് മുഴുവന്‍ കുത്തിപ്പൊളിച്ച് സോള്‍ ചെയ്‌തെങ്കിലും പണികള്‍ അനന്തമായി നീളുകയായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പണികള്‍ ഇഴഞ്ഞു. ഇളകി കിടക്കുന്ന മെറ്റലിലൂടെ യാത്ര ദുസഹം ആവുകയും ചെയ്തു. മെറ്റലില്‍ തെന്നി വീണ് അപകടങ്ങള്‍ ഉണ്ടാകാത്ത ഒരു ദിവസം പോലും ഇവിടെയില്ല. ഇടമലയ്ക്ക് സമീപം എസ് വളവില്‍ ഇതിനോടകം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 

.കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ഈ റോഡില്‍ സര്‍വീസ് നടത്തുന്നത്. ഇളകിയ മെറ്റലിലൂടെയുള്ള യാത്രയെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തകരാര്‍ സ്ഥിരം കാഴ്ചയാണ്. ഇതിനിടെ കവിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം റോഡ് നിര്‍മ്മാണത്തിനായി ഇറക്കിയിരുന്ന ടാറിങ് മെഷീനും ടാറും ഇവിടെ നിന്നും കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു. 
പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്നെ ഏറ്റവും തകര്‍ന്ന റോഡ് ആണ് ഇത് എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഞായരാഴ്ചകളിലടക്കം പരിമതമായ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. അതുകൊണ്ട്തന്നെ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഈ റോഡില്‍ കൂടുതലും ഓടുന്നത്. ഈ റോഡില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് വലിയ തുകയാണ് അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടിവരുന്നത്. സസ്‌പെന്‍ഷന്‍ തകരാറിനെ തുടര്‍ന്ന് പലര്‍ക്കും പതിനായിരങ്ങളാണ് ചെലവാക്കേണ്ടിവന്നതും. നിലവില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ റോഡ്  റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. 






google.com, pub-6975695749884510, DIRECT, f08c47fec0942fa0