കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.  പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.  നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.  ഷംസുദ്ദീന്‍ എന്നയാളെയാണ് കോടതി വെറുതേവിട്ടത്.

കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്.  ഐപിസി 307, 324, 427, 120 ബി സ്‌ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണ തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 

2016 ജൂണ്‍ 15 ന് രാവിലെയായിരുന്നു കൊല്ലം കളക്ടറേറ്റ് വളപ്പിലെ ജീപ്പില്‍ സ്‌ഫോടനം നടന്നത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലാണ് ബോംബ് വച്ചത്.സ്‌ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു.





പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതികളില്‍ സ്‌ഫോടനം നടത്തുന്നവരാണ് പ്രതികള്‍. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതെല്ലാം പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

 എട്ടുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞെന്നും അക്രമങ്ങളില്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ അപേക്ഷിച്ചിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ